article_വിശ്വസിച്ചവരുടെ_പ്രാണൻ_തന്നെ_പറിച്ചെടുത്..._1667215665_7942.png
Editorial

വിശ്വസിച്ചവരുടെ പ്രാണൻ തന്നെ പറിച്ചെടുത്ത സ്ത്രീകൾ; രക്തരക്ഷസിനെ പോലും നാണിപ്പിക്കുന്നവർ

തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി, ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈല, പാറശാല ഷാരോൺ വധക്കേസിലെ ഗ്രീഷ്മ... കേരളം ഭീതിയോടെ കേൾക്കുന്ന പേരുകൾ. കൊലപാതക കേസുകളിൽ ഉൾപ്പടെ കേരളത്തിൽ നിരവധി സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊലപാതകങ്ങൾക്ക് തിരഞ്ഞെടുത്ത വ്യത്യസ്ത രീതികൊണ്ടാണ് ഇവർ കുപ്രസിദ്ധരായത്. ഇതിൽ കൂടത്തായി കേസിലെ പ്രതി ജോളി പ്രശസ്ത അമേരിക്കൻ ദിനപത്രം ദ ന്യൂയോർക്ക് ടൈംസിൽ പോലും ഇടം പിടിച്ചു. പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി എന്ന വീട്ടമ്മ എൻ ഐ ടി പ്രൊഫസറായി വർഷങ്ങളോളം വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ച് ഉറ്റബന്ധുക്കളെ കൊന്നതും കേരളം ഞെട്ടലോടെയാണ് കേട്ടത്.


കുടുംബത്തിലെ ആറുപേരെ ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയാണ് ജോളി കാലപുരിക്കയച്ചത്. പതിനാല് വർഷങ്ങൾ കൊണ്ടായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ലെങ്കിലും ഇടയ്ക്കൊന്ന് പാളി. അതോടെ പിടിവീണു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാന്ന് കൊല്ലപ്പെട്ടത്. സ്വത്തുക്കൾ കൈക്കലാക്കുന്നതിനുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.



ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലായിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. എന്നാൽ പലകാരണങ്ങൾ കൊണ്ടും അന്വേഷണം വേണ്ടത്ര മുന്നോട്ടുപോയില്ല. ഇതിനിടെയാണ് കെ ജി സൈമൺ എന്ന പ്രഗത്ഭനായ പൊലീസ് ഉദ്യോഗസ്ഥൻ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്. പരാതി ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളം ഞെട്ടിയ കൊലപാതക പരമ്പരയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.


പിശാചിനേക്കാൾ ക്രൂരം ലൈല 


ഒരു സ്ത്രീയ്ക്ക് ഇത്രത്തോളം ക്രൂരയാകാൻ കഴിയുമോ എന്നാണ് ഇലന്തൂർ നരബലിക്കേസിൽ അറസ്റ്റിലായ ലൈലയുടെ ചെയ്തികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ കേരളം ചാേദിച്ചത്. സ്വത്ത് കിട്ടാനുള്ള അതിമാേഹത്തിൽ രണ്ട് സ്ത്രീകളെയാണ് സ്വന്തം ഭർത്താവിനും മറ്റൊരാൾക്കുമൊപ്പം ചേർന്ന് കൊന്നത്. കൈകാലുകൾ ബന്ധിക്കപ്പെട്ട ഇരകളുടെ രഹസ്യ ഭാഗങ്ങളിലുൾപ്പടെ മൂർച്ചയേറിയ കത്തി കുത്തിയിറക്കുകയും ചീറ്റിത്തെറിച്ച ചുടുചോര ആഭിചാര കർമ്മത്തിനായി ശേഖരിച്ചതും ലൈലയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കുശേഷം മൃതദേഹങ്ങളിൽ നിന്ന് മാറിടങ്ങൾ ഉൾപ്പടെ അറുത്തുമാറ്റുകയും അവ പാകംചെയ്ത് ഭക്ഷിക്കുകയും ചെയ്തു.



ഇതിനിടെ ഒന്നാം പ്രതിയായ ഷാഫിയോടൊപ്പം ചേർന്ന് ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവൽ സിംഗിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന വാർത്തയും പുറത്തുവന്നു. പൊലീസിന്റെ ചോദ്യംചെയ്യലിൽ ലൈല തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവൽ സിംഗ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്നതോടെ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. ഇതാണ് ഭഗവൽ സിംഗിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്. പക്ഷേ, അത് നടപ്പാക്കുംമുമ്പ് നരബലിക്കേസിൽ എല്ലാവരും അറസ്റ്റിലായതും.


ഇരകളുടെ മൃതദേഹം കഷണങ്ങളാക്കുന്നതിലും ഷാഫിയെ സഹായിക്കാൻ ലൈല മുന്നിലുണ്ടായിരുന്നു. ചോദ്യംചെയ്യലിൽ ഇരകളുടെ അവയവങ്ങൾ അറുത്തുമാറ്റിയതിനെക്കുറിച്ച് പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു. തെളിവെടുപ്പിന് എത്തിച്ചോൾ ഒരു കൂസലും കൂടാതെചെറുപുഞ്ചിരിയോടെയാണ് ലൈല നിന്നത്.


പ്രാണനായി കണ്ടവന്റെ പ്രാണനെടുത്തവൾ ഗ്രീഷ്മ 

സ്വന്തം കാമുകന് കക്ഷായത്തിൽ വിഷംചേർത്ത് കൊന്ന് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ സമാനതകളില്ലാത്ത കൊടുംക്രൂരത കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. മരണമൊഴിയിൽപോലും ഗ്രീഷ്മയ്ക്ക് മേൽ സംശയത്തിന്റെ ലാഞ്ചനയില്ലാത്ത ഷാരോണിന്റെ നിഷ്‌കളങ്ക പ്രണയം ചതിയുടെ കൊടുംവിഷത്തിൽ പൊലിയുകയായിരുന്നു. മറ്റൊരാളുമായുള്ള വിവാഹത്തിന് ഷാരോൺ തടസമാകുമെന്ന് ഭയന്നാണ് കക്ഷായത്തിൽ കീടനാശിനി ചേർത്ത് നൽകിയത്. സ്ളോപോയിസൺ അകത്തുചെന്ന് ദിവസങ്ങളോളം നരകയാതന അനുഭവിച്ചശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്. അപ്പോഴും ഒന്നും അറിയാത്തപോലെ അഭിനയിക്കുകയായിരുന്നു ഗ്രീഷ്മ. ഷാരോണിന്റെ ബന്ധുക്കൾ സംശയം ഉന്നയിച്ചപ്പോഴും താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ എല്ലാം പുറത്തുവരികയായിരുന്നു. ചോദ്യംചെയ്യലിൽ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ഗ്രീഷ്മ എല്ലാം സമ്മതിച്ചത്.



കീടനാശിനി ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മൊബൈലിൽ നിന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ തെളിവുകളടക്കം ചോദ്യം ചെയ്യലിൽ പൊലീസ് നിരത്തിയപ്പോൾ അതുവരെ 'അയ്യോ പാവം' നടിച്ചിരുന്ന ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല. വിങ്ങിപ്പൊട്ടി ഞാൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചു. അതോടെയാണ് ദുരൂഹതയുയർത്തിയിരുന്ന ഷാരോണിന്റെ മരണത്തിന്റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചായിരുന്നു പൊലീസിന്റെ അതിവിദഗ്ദ്ധ അന്വേഷണം.സ്ളോ പോയിസണിംഗിനെ കുറിച്ചടക്കം ഗ്രീഷ്മ ഗൂഗിളിൽ സെ‌ർച്ച് ചെയ്തതിന്റെ സൂചനകളാണ് അന്വേഷണത്തിൽ നിർണായകമായത്. മൊബൈലിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും സൈബ‌ർ സഹായത്തോടെ പൊലീസ് വീണ്ടെടുത്തിരുന്നു.കഷായം കഴിച്ച് അവശനിലയിലായ ഷാരോൺ ആശുപത്രി കിടക്കയിൽ നിന്ന് ഫോണിൽ സംസാരിച്ചതിലും ചാറ്റിലുമൊക്കയുള്ള വൈരുദ്ധ്യമാണ് ഗ്രീഷ്മയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.


മരണത്തിൽ ഗ്രീഷ്മയ്ക്ക് ബന്ധമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള തെളിവുകൾ ഷാരോണിന്റെ വീട്ടുകാർ പുറത്തുവിട്ടതോടെ ശനിയാഴ്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയത് ചടുല നീക്കങ്ങളായിരുന്നു. ഇന്നലെ രാവിലെ ഗ്രീഷ്മയോടും മാതാപിതാക്കളോടും റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഗ്രീഷ്മയെയും മാതാപിതാക്കളെയും ഒറ്റയ്ക്കും അല്ലാതെയും എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് സമ്മതിച്ചത്.കഷായം കുടിച്ചതിനെ തുട‌‌‌ർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഷാരോൺ കഷായത്തിന്റെ പേര് ഗ്രീഷ്മയോട് ആവ‌ർത്തിച്ച് ചോദിച്ചപ്പോഴെല്ലാം അമ്മയുണ്ടാക്കി തന്നതെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. പിന്നീട് പുത്തൻനടയിലെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നടുവേദനയ്ക്ക് നൽകിയതാണെന്ന് പറഞ്ഞു. 


ആയുർവേദ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരുന്ന ഷാരോണിന്റെ സഹോദരനും ഗ്രീഷ്മയോട് മരുന്നിന്റെ ബാച്ച് നമ്പരും പേരും ചോദിച്ചെങ്കിലും കൈമലർത്തി. കഷായക്കുപ്പി ചോദിച്ചപ്പോൾ ആക്രിക്കാർക്ക് നൽകിയെന്നതുൾപ്പെടെ പരസ്പര വിരുദ്ധമായ മറുപടിയും നൽകി. ഇതെല്ലാം വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു.റെക്കോഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടിലെത്തിയ ഷാരോണിനെ കീടനാശിനികുപ്പികാട്ടി പ്രണയബന്ധത്തിൽ നിന്ന് പിൻമാറാത്തപക്ഷം താൻ ഇത് കുടിച്ച് ചാകുമെന്ന് ഗ്രീഷ്മ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഗ്രീഷ്മയുടെ മാതാപിതാക്കളില്ലാതിരുന്ന വീട്ടിൽ ഏറെനേരമെടുത്ത് അവളെ ആശ്വസിപ്പിക്കുകയും ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത ഷാരോണിന് ഗ്രീഷ്മ പക്ഷെ ചതിക്കുഴിയൊരുക്കുകയായിരുന്നു. 


ഗ്രീഷ്മയെ സാന്ത്വനിപ്പിച്ചശേഷം വാഷ് റൂമിലേക്ക് ഷാരോൺ പോയ തക്കത്തിന് കീടനാശിനി മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന കഷായത്തിൽ കലർത്തി അനുനയത്തിൽ അത് കുടിപ്പിക്കുകയും ചെയ്തു. താൻ സ്ഥിരമായി കഷായം കുടിക്കാറുണ്ടെന്നും അതിന് കയ്പാണെന്നും ഷാരോണിനോട് പലപ്പോഴും പറഞ്ഞിരുന്ന ഗ്രീഷ്മ കാപിക്വ കീടനാശിനി കലർത്തിയ കഷായം കുടിക്കാൻ നൽകുകയായിരുന്നു. കലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് ഛർദ്ദിക്കും അവശതയ്ക്കും കാരണമായതെന്നാണ് വീട്ടുകാരോടും ഡോക്ടർമാരോടും മരണമൊഴി രേഖപ്പെടുത്താനെത്തിയ മജിസ്‌ട്രേറ്റിനോട് പോലും പറഞ്ഞത്. ഗ്രീഷ്മയോടുള്ള അമിത സ്‌നേഹമാണ് അവളെ തളളിപ്പറയാനോ തനിക്ക് നേരിട്ട ചതി തുറന്ന് പറയാനോ ഷാരോണിനെ അനുവദിക്കാതിരുന്നത്. ഇതാണ് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയും ഇല്ലാതാക്കിയത്.

വിശ്വസിപ്പിച്ച് കൊന്നൊടുക്കുന്ന സ്ത്രീകൾ ;വഞ്ചകി നിനക്കെന്തു കൊഞ്ചലാണിപ്പോഴും

0 Comments

Leave a comment