കഴക്കൂട്ടം: പി.ഡി.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പാച്ചിറ സലാഹുദീന്റെ വീട്ടിനു നേരെ ബോംബെറിഞ്ഞു. ഇന്നലെ വെളുപ്പിന് ഒന്നേ മുക്കാലിനായിരുന്നു സംഭവം. ബോംബെറിയുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞതെന്നു വ്യക്തമായിട്ടുണ്ട്. ബോംബേറിൽ വീടിന്റെ ജനാല തകർന്നു. വീട്ടിനു മുന്നിലുണ്ടായിരുന്ന കാറിനും കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 23ന് കണിയാപുരത്ത് വെച്ച് പി ഡി പി യ്ക്കും മദ്നിക്കുമെതിരെയുള്ള യൂത്ത് ലീഗ് പരാമർശത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന പി.ഡി.പി പ്രവർത്തകരെ യൂത്ത് ലീഗ് പ്രവർത്തകർ അക്രമിച്ചിരുന്നു. യൂത്ത്ലീഗിന്റെ പരിപാടിക്കായി വാഹനത്തിലെത്തിയ യൂത്ത് ലീഗ് പ്രവർത്തകരാണ് അന്ന് പിഡിപി പ്രവർത്തകരെ അക്രമിച്ചത്. അര മണിക്കൂർ നേരം കണിയാപുരത്ത് അക്രമങ്ങൾ അരങ്ങേറിയിരുന്നു. അക്രമത്തിൽ നാല് പിഡിപി പ്രവർത്തകർക്കും മൂന്ന് യൂത്ത്ലീഗ് പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. 5 യൂത്ത് ലീഗ് പ്രവർത്തകരെയും വാഹനവും മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ബോംബേറെന്ന് പാച്ചിറ സലാഹുദീൽ ആരോപിച്ചു.
Bomb thrown at the house of Trivandrum PDP district president Pachira Salahudheen
0 Comments