/uploads/news/news_ടെക്നോപാര്‍ക്കില്‍_ബ്രിഗേഡ്_ഗ്രൂപ്പിന്‍റ..._1770972636_3387.jpg
Technopark

ടെക്നോപാര്‍ക്കില്‍ ബ്രിഗേഡ് ഗ്രൂപ്പിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍ററിന് തറക്കല്ലിട്ടു


കഴക്കൂട്ടം; തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ (ഡബ്ല്യുടിസി) ശിലാസ്ഥാപനം നടന്നു. ബെംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പിന്‍റെ ടെക്നോപാര്‍ക്കിലെ പ്രധാന പദ്ധതിയായ ഡബ്ല്യുടിസിയുടെ ശിലാസ്ഥാപന ചടങ്ങിലും ഭൂമിപൂജയിലും ഫലകം അനാച്ഛാദന ചടങ്ങിലും സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് പങ്കെടുത്തു.

20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍. ആഗോള ബിസിനസ് ഹബ്ബായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡബ്ല്യുടിസി പ്രാദേശിക ഐടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും തിരുവനന്തപുരത്തേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.

കൂടാതെ ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസില്‍ 1.85 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബ്രിഗേഡ് സ്ക്വയറും ബ്രിഗേഡ് ഗ്രൂപ്പ് ആരംഭിച്ചു. പാര്‍ക്ക് സെന്‍ററിന് സമീപത്തായുള്ള ഈ ഐടി കെട്ടിടം ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എംആര്‍ ജയ് ശങ്കറിന്‍റെ സാന്നിധ്യത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ മികച്ച കണക്റ്റിവിറ്റിയും പ്രൊഫഷണലുകളുടെ സാന്നിധ്യവും നഗരത്തിലുണ്ടെന്ന് സന്ദീപ് കുമാര്‍ ഐഎഎസ് പറഞ്ഞു. കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലലഭ്യത ടെക്നോപാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. വ്യവസായത്തിന് പ്രോത്സാഹനം നല്‍കുന്നതാണ് പുതിയ ഐടി നയമെന്നും കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്ഥലക്ഷാമം നയത്തിലെ മാറ്റങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ സംരംഭത്തെക്കുറിച്ച് കമ്പനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സംസ്ഥാനത്ത് പ്രൊഫഷണലുകളുടെ വലിയ സാന്നിധ്യമുള്ളത് ഗുണകരമാണെന്നും ജയ് ശങ്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയുടെ പ്രാഥമിക വളര്‍ച്ചാ എഞ്ചിനായി കേരളം വളര്‍ന്നു വരികയാണ്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ പോലുള്ള ലോകോത്തര സാധ്യതകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നും കൊച്ചിയില്‍ സാന്നിധ്യം വിപുലീകരിച്ചും ആഗോള നിക്ഷേപം ആകര്‍ഷിക്കുകയും വരും ദശകങ്ങളില്‍ സംസ്ഥാനത്തിന്‍റെ വ്യാവസായിക ഭൂപ്രകൃതിയെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്ന സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 

നഗരങ്ങളെ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ബ്രിഗേഡ് ഗ്രൂപ്പ് ശ്രദ്ധവയ്ക്കുന്നത്. ടെക്നോപാര്‍ക്ക് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന സുപ്രധാന കെട്ടിടമായിരിക്കും ഡബ്ല്യുടിസി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള ഡബ്ല്യുടിസിയോട് ചേര്‍ന്ന് മറ്റൊരു ടവര്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഇത് ഡബ്ല്യുടിസിയിലെ നിലവിലുള്ള പ്രവര്‍ത്തന ടവറുകള്‍ ഉള്‍പ്പെടെ മൊത്തം ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള കമ്പനികള്‍ക്ക് കേരളത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള സമഗ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തിരുവനന്തപുരത്തെ ഐടി അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായുള്ള പദ്ധതികള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ബ്രിഗേഡ് ഗ്രൂപ്പിന്‍റെ മാര്‍ഗരേഖ ഡബ്ല്യുടിസി പ്രസിഡന്‍റ് ഹൃഷികേശ് നായര്‍ വിശദീകരിച്ചു.

ടെക്നോപാര്‍ക്ക് മുന്‍ സിഇഒമാരായ ജി. വിജയരാഘവന്‍, കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), എസ് രാംനാഥ്, ഔറേയ എഫ്എം സര്‍വീസസ് എംഡി വിനീത് വര്‍മ, ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോഷിന്‍ മാത്യു, ടിഎംഎ പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുത്തു.

1986 ല്‍ സ്ഥാപിതമായ ബ്രിഗേഡ് ഗ്രൂപ്പ് ഇന്ത്യയിലെ മുന്‍നിര പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരില്‍ ഒന്നാണ്. ബിസിനസ് പങ്കാളികള്‍ക്ക് ക്രിയാത്മകമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതിലും അവര്‍ക്ക് ഏകദേശം നാല് പതിറ്റാണ്ടോളം വൈദഗ്ധ്യമുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മൈസൂരു, കൊച്ചി, തിരുവനന്തപുരം, ഗിഫ്റ്റ് സിറ്റി തുടങ്ങി ഇന്ത്യയിലുടനീളമുള്ള നഗരങ്ങളില്‍ റെസിഡന്‍ഷ്യല്‍, ഓഫീസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസ മേഖലകളില്‍ നിരവധി സുപ്രധാന കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലും വികസനത്തിലും ഭാഗമായി.

20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതും ആഗോള ബിസിനസ് ഹബ്ബായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതുമായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ പ്രാദേശിക ഐടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും തിരുവനന്തപുരത്തേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്

0 Comments

Leave a comment