/uploads/news/news_ജിസിസികളെ_ആകര്‍ഷിക്കലാണ്_സംസ്ഥാനത്തിന്‍റ..._1788544158_8105.jpg
Technopark

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതലെന്ന് സീറാം സാംബശിവ റാവു


കോവളം; തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്‍റെ ദര്‍ശനപ്രകാരം സ്വകാര്യ നിക്ഷേപവും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളും ആകര്‍ഷിക്കുന്നതാണ് അതിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കേന്ദ്രബിന്ദുവെന്ന് ഇലക്ട്രോണിക്സ് - ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കോവളത്ത് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേള്‍ഡ് സര്‍ജിന്‍റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സര്‍ക്കാര്‍ ഒരു സമര്‍പ്പിത ജിസിസി നയം, ജിസിസി പ്ലേബുക്ക്, ജിസിസി കണ്‍സോര്‍ഷ്യം എന്നിവയ്ക്കൊപ്പം സാമ്പത്തിക മേഖലയ്ക്കായുള്ള സമര്‍പ്പിത നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങളും, നിക്ഷേപം ആദ്യന്തം സുഗമമാക്കുന്നതിനുള്ള ജിസിസി ബോയിലര്‍പ്ലേറ്റും രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് സാംബശിവ റാവു പറഞ്ഞു. ആഗോള സാങ്കേതിക നിക്ഷേപത്തിനും ജിസിസികള്‍ക്കും അതിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി കേരളം ഇപ്പോള്‍ തന്നെ ഇടം നേടിയിട്ടുണ്ട്.

2031 ഓടെ 150 ജിസിസികളെ ആകര്‍ഷിക്കുകയും കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം. ഈ പരിവര്‍ത്തനത്തിന്‍റെ ഏറ്റവും ശക്തമായ ഘടകമായി സാങ്കേതികവിദ്യ ഉയര്‍ന്നുവരുന്നു. ലോകോത്തര സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, ജീവിത നിലവാരം, നൈപുണ്യം എന്നിവ ജിസിസികള്‍ സ്ഥാപിക്കുന്നതിന് കമ്പനികള്‍ക്ക് കേരളം വാഗ്ദാനം ചെയ്യുന്നു. ഇവ ജിസിസികള്‍ സ്ഥാപിക്കുന്നതിന് കമ്പനികള്‍ക്ക് മുന്‍ഗണനകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള കമ്പനികള്‍ അവരുടെ ഗവേഷണ വികസന സൗകര്യങ്ങള്‍, എഞ്ചിനീയറിംഗ്, ഡിസൈന്‍ യൂണിറ്റുകള്‍, ഉല്‍പ്പന്ന വികസനം എന്നിവ കേരളത്തില്‍ സ്ഥാപിക്കണമെന്നും എഐയും മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഇവിടെനിന്ന് വളരണമെന്നും സംസ്ഥാനം ആഗ്രഹിക്കുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ആരംഭിച്ച ടെക്നോപാക് ഇപ്പോള്‍ 15-ലധികം ജിസിസികളുള്ള ഒരു വലിയ സാങ്കേതിക ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഇത് ഏകദേശം രണ്ട് ലക്ഷത്തോളം സാങ്കേതിക പ്രൊഫഷണലുകളെ ജോലിക്കെടുക്കുകയും പ്രതിവര്‍ഷം 30,000 കോടിയിലധികം സോഫ്റ്റ് വെയര്‍ കയറ്റുമതിക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. ഐബിഎം, ഒറാക്കിള്‍, അലയന്‍സ്, നിസ്സാന്‍, ടിസിഎസ്, ഇന്‍ഫോസിസ്, ഇവൈ, കെപിഎംജി തുടങ്ങിയ കമ്പനികള്‍ ഈ മേഖലയില്‍ പ്രധാന സാന്നിധ്യമാണ്. അവയില്‍ ചിലത് രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ നിന്ന് ആഗോള സാങ്കേതിക, ബിസിനസ് കേപ്പബിലിറ്റി സെന്‍ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും സാംബശിവ റാവു കൂട്ടിച്ചേര്‍ത്തു.

കേരളത്തിലേക്ക് വരാനും ഇവിടെ നിന്ന് പ്രവര്‍ത്തിക്കാനും വളരാനും അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഈ യാത്രയില്‍ സര്‍ക്കാര്‍ കമ്പനികളുടെ പങ്കാളിയാകുമെന്നും, ഉച്ചകോടിയില്‍ പങ്കെടുത്ത ജിസിസി നേതാക്കളോട് സാംബശിവ റാവു പറഞ്ഞു.

അതിവേഗം ഏകീകരിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടി ജിസിസി വേള്‍ഡ് സര്‍ജ് ഇന്ത്യയിലെ ജിസിസികളുടെ വളര്‍ച്ചയെ ആഗോളതലത്തില്‍ എന്‍റര്‍പ്രൈസ് മൂല്യത്തെയും പുനര്‍നിര്‍വചിക്കുന്നതെങ്ങനെ എന്നത് പരിശോധിക്കും.

ദി ഇക്കണോമിക് ടൈംസ് ബിസിനസ് വെര്‍ട്ടിക്കല്‍സ് സൗരഭ് കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൂന്ന് ദിവസത്തെ ഉച്ചകോടിയായ ഇടി ജിസിസി വേള്‍ഡ് സര്‍ജില്‍ ഏകദേശം 125 ജിസിസി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഹെഡ്ക്വാര്‍ട്ടര്‍ ഡൈനാമിക്സ്, ആഗോളതലത്തില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കല്‍, സംരംഭക പ്രതിഭകളെ ആകര്‍ഷിക്കല്‍, ആഗോള സ്ഥാപനങ്ങളെ ഇന്ത്യയിലെ സാധ്യതകള്‍ ബോധ്യപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.

വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശനിയാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യും. കേരള ജിസിസി ബോയിലര്‍പ്ലേറ്റ് മന്ത്രി പ്രകാശനം ചെയ്യും. 

2031 ഓടെ 150 ജിസിസികളെ ആകര്‍ഷിക്കുകയും കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം

0 Comments

Leave a comment